ഇരുന്നൂറ്റിയെഴുപത്താറാം ദിവസം: മത്തായി 14 - 16

 

അദ്ധ്യായം 14

സ്നാപകന്റെ ശിരശ്ഛേദം
1: അക്കാലത്ത്, സാമന്തരാജാവായ ഹേറോദേസ് യേശുവിന്റെ കീര്‍ത്തിയെപ്പറ്റിക്കേട്ട്,
2: തന്റെ സേവകന്മാരോടു പറഞ്ഞു: ഇവന്‍ സ്നാപകയോഹന്നാനാണ്. മരിച്ചവരില്‍നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനില്‍ പ്രവര്‍ത്തിക്കുന്നത്.
3: ഹേറോദേസ് യോഹന്നാനെബന്ധിച്ചു കാരാഗൃഹത്തിലടച്ചിരുന്നു. സ്വന്തംസഹോദരനായ പീലിപ്പോസിന്റെ ഭാര്യ, ഹേറോദിയാനിമിത്തമാണ് അവനിതുചെയ്തത്.
4: എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നതു നിയമാനുസൃതമല്ല.
5: ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
6: ഹേറോദേസിന്റെ ജന്മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്സില്‍ നൃത്തംചെയ്ത് അവനെ സന്തോഷിപ്പിച്ചു.
7: തന്മൂലം അവള്‍ ചോദിക്കുന്നതെന്തുംനല്‍കാമെന്നു രാജാവവളോട്, ആണയിട്ടു വാഗ്ദാനംചെയ്തു.
8: അവള്‍ അമ്മയുടെ നിര്‍ബ്ബന്ധത്താൽപ്പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്, ഒരു തളികയില്‍വച്ച് എനിക്കുതരിക.
9: രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അതവള്‍ക്കുനല്കാന്‍ അവനാജ്ഞാപിച്ചു.
10: അവന്‍ കാരാഗൃഹത്തിലാളയച്ച്, യോഹന്നാന്റെ തല വെട്ടിയെടുത്തു.
11: അതൊരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്കി. അവളത് അമ്മയുടെയടുത്തേക്കു കൊണ്ടുപോയി.
12: അവന്റെ ശിഷ്യര്‍ചെന്നു മൃതശരീരമെടുത്തു സംസ്കരിച്ചു. അനന്തരം, അവര്‍പോയി യേശുവിനെ വിവരമറിയിച്ചു.

അഞ്ചപ്പം അയ്യായിരംപേര്‍ക്ക്
13: യേശു ഇതുകേട്ട് അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ക്കയറി, തനിച്ച് ഒരു വിജനസ്ഥലത്തേക്കുപോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളില്‍നിന്നു കരമാർഗ്ഗം അവനെ പിന്തുടര്‍ന്നു.
14: അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയൊരു ജനക്കൂട്ടത്തെക്കണ്ടു. അവരോട് അവനനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി.
15: സായാഹ്നമായപ്പോള്‍ ശിഷ്യന്മാര്‍ അവനെ സമീപിച്ചുപറഞ്ഞു: ഇതൊരു വിജനസ്ഥലമാണ്; നേരം വൈകിയുമിരിക്കുന്നു. ഗ്രാമങ്ങളില്‍പ്പോയി തങ്ങള്‍ക്കു ഭക്ഷണംവാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക.
16: എന്നാല്‍ യേശു പറഞ്ഞു:
17: അവര്‍ പോകേണ്ടആവശ്യമില്ല; നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാൻ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടുമത്സ്യവുമല്ലാതെ ഞങ്ങൾക്കിവിടെ ഒന്നുമില്ലാ.
18: അപ്പോൾ അവന്‍ പറഞ്ഞു: അത് എന്റെയടുത്തുകൊണ്ടുവരുക.
19: അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയിലിരിക്കാന്‍ കല്പിച്ചശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവുമെടുത്ത്, സ്വര്‍ഗ്ഗത്തിലേക്കുനോക്കി വാഴ്ത്തി, മുറിച്ച്, ശിഷ്യന്മാരെയേല്പിച്ചു. അവരതു ജനങ്ങള്‍ക്കു വിളമ്പി.
20: അവരെല്ലാവരും ഭക്ഷിച്ചുതൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
21: ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്മാരായിരുന്നു.

വെള്ളത്തിനുമീതേ നടക്കുന്നു
22: ജനക്കൂട്ടത്തെപ്പറഞ്ഞുവിടുന്നതിനിടയിൽ, തനിക്കുമുമ്പേ വഞ്ചിയില്‍ക്കയറി, ഉടനേ മറുകരയ്ക്കുപോകാന്‍ അവൻ ശിഷ്യന്മാരെ നിര്‍ബന്ധിച്ചു.
23: അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍പ്രാര്‍ത്ഥിക്കാന്‍ മലയിലേക്കുകയറി. സായാഹ്നമായപ്പോഴും അവനവിടെ തനിയേയായിരുന്നു.
24: ഇതിനിടെ, വഞ്ചി കരയില്‍നിന്ന് ഏറെ അകലെയായിക്കഴിഞ്ഞിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെയുലഞ്ഞു.
25: രാത്രിയുടെ നാലാംയാമത്തില്‍, അവന്‍ കടലിനുമീതേ നടന്ന്, അവരുടെയടുത്തേക്കു ചെന്നു.
26: അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയംനിമിത്തം നിലവിളിച്ചു.
27: ഉടനെ അവനവരോടു സംസാരിച്ചു: ധൈര്യത്തോടെയിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ.
28: പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടെ, അങ്ങയുടെ അടുത്തേക്കുവരാന്‍ കല്പിക്കുക. വരൂ, അവന്‍ പറഞ്ഞു.
29: പത്രോസ് വഞ്ചിയില്‍നിന്നിറങ്ങി, വെള്ളത്തിനുമുകളിലൂടെ  നടന്ന്, യേശുവിന്റെയടുത്തേക്കുചെന്നു.
30: എന്നാല്‍, ശക്തമായ കാറ്റുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, എന്നെ രക്ഷിക്കണേ!
31: ഉടനെ യേശു കൈനീട്ടി അവനെപ്പിടിച്ചുകൊണ്ടു ചോദിച്ചു: അല്പവിശ്വാസീ, നീ എന്തുകൊണ്ടു സംശയിച്ചു?
32: അവര്‍ വഞ്ചിയില്‍ക്കയറിയപ്പോള്‍ കാറ്റു ശമിച്ചു.
33: വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെയാരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.

ഗനേസറത്തിലെ അദ്ഭുതങ്ങള്‍
34: അനന്തരം, അവര്‍ അക്കരയ്ക്കുകടന്ന്, ഗനേസറത്ത് പ്രദേശത്തെത്തി.
35: ആ സ്ഥലത്തെ ആളുകൾ അവനെത്തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാമാളയച്ച്, സകലരോഗികളെയും അവന്റെയടുത്തു കൊണ്ടുവന്നു.
36: അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും തൊടട്ടെയെന്ന് അവർ അവനോടു യാചിക്കുകയായിരുന്നു. സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയുംചെയ്തു.


അദ്ധ്യായം 15

പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം
1: അനന്തരം ജറുസലെമില്‍നിന്നു ഫരിസേയരും നിയമജ്ഞരും യേശുവിന്റെ അടുത്തുവന്നുപറഞ്ഞു:
2: നിന്റെ ശിഷ്യന്മാര്‍ പൂര്‍വ്വികരുടെ പാരമ്പര്യംലംഘിക്കുന്നതെന്തുകൊണ്ട്? ഭക്ഷണംകഴിക്കുന്നതിനുമുമ്പ് അവര്‍ കൈകഴുകുന്നില്ലല്ലോ.
3: അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെപേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണംലംഘിക്കുന്നതെന്തുകൊണ്ട്?
4: എന്തെന്നാൽ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ നിന്ദിക്കുന്നവന്‍ മരിക്കണമെന്നു ദൈവം കല്പിച്ചിരിക്കുന്നു.
5: എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ പിതാവിനോടോ മാതാവിനോടോ 'എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടതു ദൈവത്തിനർപ്പിതം' എന്നു പറഞ്ഞാല്‍ പിന്നെയവന്‍ തന്റെ പിതാവിനെ ബഹുമാനിക്കേണ്ടതില്ലാ.
6: ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനം നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു.
7: കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:
8: ഈ ജനം, അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്ന് ഏറെയകലെയാണ്.
9: അവര്‍ മനുഷ്യനിയമങ്ങള്‍ കല്പനകളായിപ്പഠിപ്പിച്ചുകൊണ്ട്, വ്യര്‍ത്ഥമായി എന്നെയാരാധിക്കുന്നു.

ആന്തരികവും ബാഹ്യവുമായ ശുദ്ധി
10: അവന്‍ ജനങ്ങളെ തന്റെയടുത്തു വിളിച്ചുപറഞ്ഞു: നിങ്ങള്‍ കേട്ടുമനസ്സിലാക്കുവിന്‍;
11: വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നുവരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്.
12: അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയെന്നു നീയറിയുന്നുവോ?
13: അവന്‍ മറുപടിപറഞ്ഞു: എന്റെ സ്വര്‍ഗ്ഗീയപിതാവു നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും.
14: അവരെ വിട്ടേക്കൂ; അവര്‍ അന്ധർക്കു വഴികാട്ടികളായ അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍വീഴും.
15: മറുപടിയായി, 
പത്രോസ് അപേക്ഷിച്ചു. ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ.
16: അവന്‍ പറഞ്ഞു: നിങ്ങളിപ്പോഴും ഗ്രഹണശക്തിയില്ലാത്തവരാണോ?
17: വായില്‍പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന് അതു വിസര്‍ജ്ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
18: എന്നാല്‍, വായില്‍നിന്നു വരുന്നതു ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്. അതു മനുഷ്യനെ അശുദ്ധനാക്കുന്നു.
19: കാരണം, ദുശ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, ദൈവദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍നിന്നാണു പുറപ്പെടുന്നത്.
20: ഇവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. എന്നാൽ, കഴുകാത്തകൈകൊണ്ടു  ഭക്ഷിക്കുന്നത് ആരെയും അശുദ്ധനാക്കുന്നില്ല.

കാനാന്‍കാരിയുടെ വിശ്വാസം
21: യേശു അവിടെനിന്നു പുറപ്പെട്ട്, ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലേക്കു പോയി.
22: അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ക്കനിയണമേ! എന്റെ മകളെ പിശാചു കഠിനമായി ബാധിച്ചിരിക്കുന്നു.
23: എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരംപറഞ്ഞില്ല. ശിഷ്യന്മാര്‍വന്ന്, അവനോടഭ്യര്‍ത്ഥിച്ചു: അവളെപ്പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെവന്നു നിലവിളിക്കുന്നല്ലോ.
24: അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെയടുത്തേക്കുമാത്രമാണു ഞാനയയ്ക്കപ്പെട്ടിരിക്കുന്നത്.
25: എന്നാല്‍, അവള്‍ വന്ന്, അവന്റെമുമ്പിൽ, സാഷ്ടാംഗംപ്രണമിച്ചുകൊണ്ടു പറഞ്ഞു: കര്‍ത്താവേ, എന്നെ സഹായിക്കണമേ.
26: അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്തു നായ്ക്കുട്ടികള്‍ക്കെറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല.
27: പക്ഷേ അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കുട്ടികൾപോലും യജമാനന്മാരുടെ മേശയില്‍നിന്നുവീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.
28: യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.

അനേകര്‍ക്കു രോഗശാന്തി
29: യേശു അവിടെനിന്നു പുറപ്പെട്ട്, ഗലീലിക്കടലിന്റെ തീരത്തുവന്ന് ഒരു മലയില്‍ക്കയറി അവിടെയിരുന്നു.
30: അപ്പോൾ വലിയജനക്കൂട്ടം അവന്റെയടുക്കലേക്കു വന്നു. അവരുടെകൂടെയുള്ള മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമകൾ എന്നിവരെയും മറ്റനേകംപേരെയും അവന്റെ പാദത്തിങ്കൽക്കിടത്തി. അവനവരെ സുഖപ്പെടുത്തി.
31: ഊമകൾ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്ചപ്രാപിക്കുന്നതുംകണ്ട്, ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.

ഏഴപ്പം നാലായിരംപേർക്ക് 
32: പിന്നീട്, യേശു തന്റെ ശിഷ്യന്മാരെ അടുക്കലേക്കുവിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട് എനിക്കനുകമ്പതോന്നുന്നു. എന്തെന്നാൽ, മൂന്നുദിവസമായി അവര്‍ എന്നോടുകൂടെയാണ്; അവര്‍ക്കു ഭക്ഷിക്കാനൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നുവീഴാനിടയുള്ളതിനാല്‍ ആഹാരംനല്‍കാതെ അവരെ പറഞ്ഞയയ്ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല.
33: ശിഷ്യന്മാര്‍ ചോദിച്ചു: ഇത്രവലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍വേണ്ടത്ര അപ്പം, ഈ മരുഭൂമിയില്‍ നമുക്കെവിടെനിന്നു കിട്ടും?
34: യേശു അവരോടു ചോദിച്ചു: നിങ്ങളുടെപക്കല്‍ എത്ര അപ്പമുണ്ട്? അവര്‍ പറഞ്ഞു: ഏഴ്, കുറെ ചെറിയ മത്സ്യവുമുണ്ട്.
35: ജനക്കൂട്ടത്തോടു നിലത്തിരിക്കാനാജ്ഞാപിച്ചിട്ട്,
36: അവന്‍ ഏഴപ്പവും മത്സ്യവുമെടുത്ത് കൃതജ്ഞതാസ്‌തോത്രംചെയ്ത്, മുറിച്ചു ശിഷ്യന്മാർക്കു കൊടുത്തു. ശിഷ്യന്മാരാകട്ടെ, ജനക്കൂട്ടത്തിനു വിളമ്പി. അവര്‍ ഭക്ഷിച്ചുതൃപ്തരായി.
37: ബാക്കിവന്ന കഷണങ്ങള്‍, ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.
38: ഭക്ഷിച്ചവര്‍ സ്ത്രീകളും കുട്ടികളുമൊഴികെ നാലായിരം പുരുഷന്മാരായിരുന്നു.
39: ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്, അവന്‍ വഞ്ചിയില്‍ക്കയറി മഗദാന്‍ പ്രദേശത്തേക്കു പോയി.

അദ്ധ്യായം 16

കാലത്തിന്റെ അടയാളങ്ങള്‍
1: അനന്തരം, ഫരിസേയരും സദ്ദുക്കായരും അവനെപ്പരീക്ഷിക്കാന്‍ അടുക്കലെത്തി. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരടയാളം തങ്ങളെക്കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.
2: അവന്‍ മറുപടി പറഞ്ഞു: വൈകുന്നേരമാകുമ്പോൾ നിങ്ങള്‍ പറയുന്നു, നല്ല കാലാവസ്ഥയായിരിക്കും. കാരണം, ആകാശംചെമന്നിരിക്കുന്നു; 
3: എന്നാൽ, പ്രഭാതത്തിൽ നിങ്ങള്‍ പറയുന്നു: 
 ഇന്നു കാറ്റും കോളുമുണ്ടാകും. കാരണം, ആകാശം ചെമന്നുമൂടിയിരിക്കുന്നു; ആകാശത്തിന്റെ ഭാവഭേദങ്ങള്‍ വിവേചിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍, കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലേ?
4: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളമന്വേഷിക്കുന്നു. യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. അനന്തരമവന്‍ അവരെവിട്ടുപോയി.

ഫരിസേയരുടെയും സദ്ദുക്കായരുടെയും പുളിമാവ്
5: പിന്നീട്, മറുകരയിലേക്കു പോകുമ്പോള്‍ അപ്പമെടുക്കാന്‍ ശിഷ്യന്മാര്‍ മറന്നിരുന്നു.
6: യേശു പറഞ്ഞു: ഫരിസേയരുടെയും സദ്ദുക്കായരുടെയും പുളിമാവിനെ 
ശ്രദ്ധയോടെ സൂക്ഷിച്ചുകൊള്ളുവിന്‍.
7: നാം അപ്പമൊന്നും എടുക്കാത്തതുകൊണ്ടായിരിക്കാമെന്ന് അവര്‍ പരസ്പരം പറഞ്ഞു.
8: യേശു ഇതറിഞ്ഞ് അവരോടുചോദിച്ചു: അല്പവിശ്വാസികളേ, അപ്പമില്ലാത്തതിനെപ്പറ്റി നിങ്ങള്‍ പരസ്പരം സംസാരിക്കുന്നതെന്തിന്?
9: നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ? അയ്യായിരംപേരുടെ അഞ്ചപ്പം നിങ്ങളോര്‍മ്മിക്കുന്നില്ലേ? എത്രകുട്ട അപ്പക്കഷണങ്ങള്‍ നിങ്ങള്‍ ശേഖരിച്ചു?
10: നാലായിരംപേരുടെ ഏഴപ്പവും നിങ്ങളോര്‍മ്മിക്കുന്നില്ലേ? അന്ന് എത്രകുട്ടകളാണു നിങ്ങള്‍ നിറച്ചത്?
11: ഞാന്‍ അപ്പത്തെപ്പറ്റിയല്ല സംസാരിച്ചതെന്നു നിങ്ങള്‍ മനസ്സിലാക്കാത്തതെന്തുകൊണ്ട്? ഫരിസേയരുടെയും സദ്ദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍.
12: അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദ്ദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണു സൂക്ഷിച്ചുകൊള്ളാന്‍ അവന്‍ അരുൾചെയ്തതെന്ന് അവര്‍ക്കപ്പോള്‍ മനസ്സിലായി.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം
13:കേസറിയാഫിലിപ്പിപ്രദേശത്തെത്തിയപ്പോള്‍, 
യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ്, ആളുകൾപറയുന്നത്?
14: അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു.
15: അവനവരോടു ചോദിച്ചു: എന്നാല്‍, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്?
16: ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവയ്ക്കുന്നദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.
17: യേശു അവനോടരുൾചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ അനുഗൃഹീതൻ! എന്തെന്നാൽ,മാംസവും രക്തവുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്കിതു വെളിപ്പെടുത്തിത്തന്നത്.
18: ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ പണിയും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
19: സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
20: അനന്തരം, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്ന്, അവൻ ശിഷ്യന്മാരോടു കല്പിച്ചു.

പീഡാനുഭവവും ഉത്ഥാനവും - ഒന്നാംപ്രവചനം
21: അപ്പോള്‍മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരില്‍നിന്നും പ്രധാനപുരോഹിതന്മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചുതുടങ്ങി.
22: പത്രോസ് അവനെ മാറ്റിനിറുത്തി തടസ്സംപറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു ഭവിക്കാതിരിക്കട്ടെ.
23: യേശുതിരിഞ്ഞു പത്രോസിനോടു പറഞ്ഞു: സാത്താനേ, നീ എന്റെ പിന്നിലേക്കു പോകൂ, നീയെനിക്കു തടസ്സമാണ്. കാരണം. നീ ചിന്തിക്കുന്നത് ദൈവികകാര്യങ്ങളല്ല, മാനുഷികകാര്യങ്ങളാണ്.
24: അനന്തരം, യേശു ശിഷ്യന്മാരോടരുൾചെയ്തു: ആരെങ്കിലും എന്റെ പിന്നാലെവരാൻ ആഗ്രഹിക്കുന്നെങ്കില്‍, അവന്‍ സ്വയം പരിത്യജിച്ചു തന്റെ കുരിശെടുത്ത് എന്നെയനുഗമിക്കട്ടെ.
25: എന്തെന്നാൽ, സ്വന്തം ജീവന്‍ രക്ഷിക്കുവാനാഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വന്തംജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവനതു കണ്ടെത്തും.
26: ഒരുവന്‍ ലോകംമുഴുവന്‍നേടിയാലും സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാല്‍ അവനെന്തുപ്രയോജനം? കാരണം, ഒരുവന്‍ സ്വന്തം ജീവനുപകരമായി എന്തുകൊടുക്കും?
27: മനുഷ്യപുത്രന്‍, തന്റെ
 പിതാവിന്റെ മഹത്വത്തില്‍ ദൂതന്മാരോടുകൂടെ വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലംനല്കും.
28: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍വരുന്നതു ദര്‍ശിക്കുന്നതിനുമുമ്പ് ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലാ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ