ഇരുന്നൂറ്റിയെഴുപത്തൊമ്പതാം ദിവസം: മത്തായി 22 - 23


അദ്ധ്യായം 22

വിവാഹവിരുന്നിന്റെ ഉപമ
1: യേശു വീണ്ടും ഉപമകള്‍വഴി അവരോടു സംസാരിച്ചു:
2: സ്വര്‍ഗ്ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദൃശം.
3: ക്ഷണിക്കപ്പെട്ടവരെ വിവാഹവിരുന്നിനു വിളിക്കാന്‍ അവന്‍ ഭൃത്യന്മാരെയയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു.
4: വീണ്ടുമവന്‍ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: 
ക്ഷണിക്കപ്പെട്ടവരോടു ചെന്നുപറയുവിന്‍, ഇതാ, എന്റെ വിരുന്നു ഞാനൊരുക്കിയിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്തമൃഗങ്ങളെയും കൊന്നിരിക്കുന്നു. എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക.
5: എന്നാല്‍, അവരതു വകവയ്ക്കാതെ ഒരുവന്‍ വയലിലേക്കും, വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.
6: മറ്റുള്ളവര്‍ ആ ഭൃത്യന്മാരെപ്പിടികൂടി, അവരെ അവമാനിക്കുകയും വധിക്കുകയുംചെയ്തു.
7: രാജാവു ക്രുദ്ധനായി, സൈന്യത്തെയയച്ച്, ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി.
8: അനന്തരം, അവന്‍ ഭൃത്യന്മാരോടു പറഞ്ഞു: വിവാഹവിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു.
9: അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍.
10: ആ ഭൃത്യന്മാര്‍ നിരത്തുകളില്‍ച്ചെന്നു ദുഷ്ടരും ശിഷ്ടരുമുള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
11: അതിഥികളെക്കാണാന്‍ രാജാവെഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെക്കണ്ടു.
12: രാജാവവനോടു ചോദിച്ചു: സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ നീയിവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനമവലംബിച്ചു.
13: അപ്പോള്‍ രാജാവു പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍കെട്ടി, പുറത്തെ അന്ധകാരത്തിലേക്കു വലിച്ചെറിയുക; അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും.
14: എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

സീസറിനു നികുതി
15: അപ്പോള്‍ ഫരിസേയര്‍ പോയി, യേശുവിനെയെങ്ങനെ വാക്കില്‍ക്കുടുക്കാമെന്ന് ആലോചനനടത്തി.
16: അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദ്യരോടൊപ്പം അവന്റെയടുക്കലേക്കയച്ചുപറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ദൈവത്തിന്റെ വഴി, സത്യത്തിൽ പഠിപ്പിക്കുന്നവനാണെന്നും ഞങ്ങളറിയുന്നു.
17: അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്കെന്തു തോന്നുന്നു, സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ?
18: അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട്, യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങളെന്നെ പരീക്ഷിക്കുന്നതെന്ത്?
19: നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവര്‍ ഒരു ദനാറ അവന്റെയടുക്കൽ കൊണ്ടുവന്നു.
20: യേശു ചോദിച്ചു: ഈ രൂപവും ലിഖിതവുമാരുടേതാണ്?
21: സീസറിന്റേത് എന്നവര്‍ പറഞ്ഞു. അവനരുൾചെയ്തു: സീസറി
ന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും കൊടുക്കുക.
22: ഇതുകേട്ട്, അവര്‍ വിസ്മയഭരിതരായി അവനെ വിട്ടുപോയി.

ഉത്ഥാനത്തെക്കുറിച്ച്
23: ഉത്ഥാനമില്ലെന്നു പറഞ്ഞുകൊണ്ട്, സദ്ദുക്കായര്‍ അന്നുതന്നെ അവനെ സമീപിച്ചുചോദിച്ചു:
24: ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ ആ വിധവയെ വിവാഹംചെയ്ത്, അവനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മോശ പറഞ്ഞിട്ടുണ്ട്.
25: ഞങ്ങളുടെയിടയില്‍ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്ത്, മരണമടഞ്ഞു. അവന്‍ സന്താനമില്ലാതെ ഭാര്യയെ തന്റെ സഹോദരനു വിട്ടു.
26: ഇങ്ങനെതന്നെ രണ്ടാമനും മൂന്നാമനും; അങ്ങനെ ഏഴാമ
നുംവരെ.
27: ഒടുവിൽ ആ സ്ത്രീയും മരിച്ചു.
28: അതിനാല്‍, ഉത്ഥാനത്തില്‍ അവള്‍ ഈ ഏഴുപേരില്‍ ആരുടെ ഭാര്യയായിരിക്കും? കാരണം, അവര്‍ക്കെല്ലാം അവള്‍ ഭാര്യയായിരുന്നിട്ടുണ്ടല്ലോ.
29: യേശു മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.
30: ഉത്ഥാനത്തില്‍ അവര്‍ വിവാഹംചെയ്യുകയോ വിവാഹംചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, 
സ്വര്‍ഗ്ഗത്തിലവര്‍ മാലാഖമാരെപ്പോലെയായിരിക്കും.
31: മരിച്ചവരുടെ ഉത്ഥാനത്തെപ്പറ്റി ദൈവം നിങ്ങളോടരുൾചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ? ഞാന്‍ അബ്രാഹമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണ്.
32: അവിടുന്നു മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടേതാണ്.
33: ജനക്കൂട്ടം ഇതുകേട്ടപ്പോള്‍ അവന്റെ പ്രബോധനത്തെപ്പറ്റി ആശ്ചര്യപ്പെട്ടു.

സുപ്രധാന കല്പനകള്‍
34: യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നുകേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി.
35: അവരില്‍ ഒരു നിയമപണ്ഡിതന്‍ അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു:
36: ഗുരോ, നിയമത്തിലെ ഏറ്റവും വലിയ കല്പനയേതാണ്?
37: അവന്‍ പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കുക.
38: ഇതാ
ണ് ഏറ്റവും വലുതും ഒന്നാമത്തേതുമായ കല്പന.
39: രണ്ടാമ
ത്തേതും ഇതിനുതുല്യംതന്നെ. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക.
40: ഈ രണ്ടുകല്പനകളില്‍ സമസ്തനിയമവും പ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു.

ക്രിസ്തു ദാവീദിന്റെ പുത്രന്‍
41: ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു:
42: നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി എന്തുവിചാരിക്കുന്നു? അവനാരുടെ പുത്രനാണ്? ദാവീദിന്റെ, എന്നവര്‍ പറഞ്ഞു.
43: അവന്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ ദാവീദ് ആത്മാവില്‍ അവനെ കര്‍ത്താവ് എന്നു വിളിക്കുന്നതെങ്ങനെ? 
44: 
അവന്‍ പറയുന്നു: കര്‍ത്താവ്, എന്റെ കര്‍ത്താവിനോടരുൾചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക. 
45: അതിനാൽ, ദാവീദ് അവനെ കര്‍ത്താവേ എന്നുവിളിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ പുത്രനാകുന്നതെങ്ങനെ?
46: അവനോടുത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോടെന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല.

അദ്ധ്യായം 23 

നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യം
1: അപ്പോൾ യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടുമരുളിച്ചെയ്തു:
2: നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തിലിരിക്കുന്നു.
3: അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങൾ പ്രവർത്തിക്കുകയും പാലിക്കുകയുംചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യരുത്. എന്തെന്നാൽ, അവര്‍ പറയുന്നു; പക്ഷേ, പ്രവര്‍ത്തിക്കുന്നില്ല.
4: അവര്‍ ഭാരമുള്ളതും ദുർവ്വഹവുമായ ചുമടുകള്‍ മനുഷ്യരുടെ ചുമലുകളിൽ കെട്ടിവച്ചുകൊടുക്കുന്നു. അവർ വിരൽകൊണ്ടുപോലും അവ നീക്കാനാകട്ടെ, തയ്യാറാകുന്നുമില്ല.
5: മനുഷ്യരാൽ കാണപ്പെടുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു;
6: വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും
7: പൊതുസ്ഥലങ്ങളില്‍ അഭിവാദനവും മനുഷ്യരാൽ റബ്ബീ എന്ന സംബോധനവും അവരിഷ്ടപ്പെടുന്നു.
8: എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഗുരുവൊന്നേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്.
9: ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്കു പിതാവൊന്നേയുള്ളൂ - സ്വര്‍ഗ്ഗസ്ഥനായവൻ
10: നിങ്ങള്‍ ആചാര്യന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, നിങ്ങൾക്ക് ആചാര്യനോന്നേയുള്ളൂ. ക്രിസ്തു.
11: നിങ്ങളിലേറ്റവുംവലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
12: തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവനുയര്‍ത്തപ്പെടും.
13: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെമുമ്പില്‍ സ്വര്‍ഗ്ഗരാജ്യമടച്ചുകളയുന്നു.
14: നിങ്ങളതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍വരുന്നവരെ അനുവദിക്കുന്നുമില്ല.
15: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ച്ചേര്‍ക്കാന്‍, നിങ്ങള്‍ കടലും കരയുംചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നുകഴിയുമ്പോള്‍ നിങ്ങളവനെ നിങ്ങളേക്കാളിരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
16: അന്ധരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന്‍ ദേവാലയത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല. ദേവാലയത്തിലെ സ്വര്‍ണ്ണത്തെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്.
17: മൂഢരും അന്ധരുമായവരേ, ഏതാണു വലുത്? സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ പവിത്രമാക്കുന്ന ദേവാലയമോ?
18: നിങ്ങള്‍ പറയുന്നു: ഒരുവന്‍ ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ ബലിപീഠത്തിലെ കാഴ്ചവസ്തുവിനെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്.
19: അന്ധരേ, ഏതാണു വലുത്? കാഴ്ചവസ്തുവോ കാഴ്ചവസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ?
20: ബലിപീഠത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിന്മേലുള്ള എല്ലാവസ്തുക്കളെക്കൊണ്ടും ആണയിടുന്നു.
21: ദേവാലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ വസിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
22: സ്വര്‍ഗ്ഗത്തെക്കൊണ്ട് ആണയിടുന്നവന്‍ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതിലിരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
23: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ കർപ്പൂരത്തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശംകൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയകാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയുംചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ!
24: അന്ധരായ വഴികാട്ടികളേ, കൊതുകിനെ അരിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയുംചെയ്യുന്നവരാണു നിങ്ങള്‍!
25: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള് കവര്‍ച്ചയും അത്യാര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
26: അന്ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംകൂടെ ശുദ്ധമാകാന്‍വേണ്ടി ആദ്യമേ അകം ശുദ്ധമാക്കുക.
27: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍, വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധമാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
28: അതുപോലെ ബാഹ്യമായി മനുഷ്യര്‍ക്കു നീതിമാന്മാരായി കാണപ്പെടുന്ന നിങ്ങള്‍, ഉള്ളില്‍ കാപട്യവും അനീതിയുംനിറഞ്ഞവരാണ്.
29: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മ്മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്തുകൊണ്ടു പറയുന്നു,
30: ഞങ്ങള്‍, ഞങ്ങളുടെ പിതാക്കന്മാരുടെകാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്മാരുടെ രക്തത്തില്‍ അവരുടെ പങ്കാളികളാകുമായിരുന്നില്ല.
31: അങ്ങനെ, നിങ്ങള്‍ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്നു നിങ്ങള്‍ക്കുതന്നെ എതിരായി സാക്ഷ്യംനല്കുന്നു.
32: നിങ്ങളുടെ പിതാക്കന്മാരുടെ അളവ്, നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!
33: സര്‍പ്പങ്ങളേ, അണലിസന്തതികളേ,നരകവിധിയില്‍നിന്ന്, നിങ്ങളെങ്ങനെ ഓടിയകലും?
34: അതുകൊണ്ട്, ഇതാ, പ്രവാചകന്മാരെയും ജ്ഞാനികളെയും നിയമജ്ഞരെയും ഞാന്‍ നിങ്ങളുടെയടുക്കലേക്കയയ്ക്കുന്നു. അവരില്‍ച്ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍വച്ച്, ചമ്മട്ടികൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയുംചെയ്യും.
35: അങ്ങനെ, നീതിമാനായ ആബേലിന്റെ രക്തംമുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മദ്ധ്യേവച്ചു നിങ്ങള്‍ വധിച്ച ബറാക്കിയായുടെ പുത്രൻ സഖറിയായുടെ രക്തംവരെ,
ഭൂമിയില്‍ച്ചൊരിയപ്പെട്ട നീതിയുടെ രക്തംമുഴുവൻ നിങ്ങളുടെമേല്‍ പതിക്കും.
36: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയ്ക്കു സംഭവിക്കുകതന്നെ ചെയ്യും.

യേശു ജറുസലെമിനെക്കുറിച്ചു വിലപിക്കുന്നു
37: ജറുസലെം, ജറുസലെം, പ്രവാചകന്മാരെ വധിക്കുകയും നിന്റെയടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയുംചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാനെത്രയോ പ്രാവശ്യമാഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ സമ്മതിച്ചില്ലാ.
38: ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു.
39: അതിനാൽ ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതനാണെന്നു നിങ്ങള്‍ പറയുന്നതുവരെ ഇനി നിങ്ങളെന്നെക്കാണുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ