ഇരുന്നൂറ്റിയെണ്‍പത്തൊന്നാം ദിവസം: മത്തായി 26


അദ്ധ്യായം 26

യേശുവിനെ വധിക്കാന്‍ ആലോചന
1: അങ്ങനെ, യേശു ഈ വചനങ്ങളെല്ലാമവസാനിപ്പിച്ചപ്പോൾ തന്റെ ശിഷ്യന്മാരോടു പറഞ്ഞു:
2: രണ്ടു ദിവസംകഴിഞ്ഞ്, പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാനായി ഏല്പിക്കപ്പെടും.
3: പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും കയ്യാഫാസ് എന്നു പേരുള്ള മഹാപുരോഹിതന്റെ കൊട്ടാരത്തില്‍ സമ്മേളിച്ച്,
4: യേശുവിനെ ചതിവില്‍പ്പിടികൂടി വധിക്കേണ്ടതെങ്ങനെയെന്നാലോചിച്ചു.
5: അവര്‍ പറഞ്ഞു: തിരുനാള്‍ ദിവസം വേണ്ടാ; ജനങ്ങള്‍ ബഹളമുണ്ടാക്കും.

ബഥാനിയായിലെ തൈലാഭിഷേകം
6: യേശു ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ ഭവനത്തിലിരിക്കുമ്പോള്‍,
7: വിലയേറിയ സുഗന്ധതൈലംനിറച്ച ഒരു വെണ്‍കല്പാത്രവുമായി ഒരു സ്ത്രീ അവനെ സമീപിച്ചു. അവന്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍, അവള്‍ തൈലം, അവന്റെ ശിരസ്സിലൊഴിച്ചു.
8: ഇതുകണ്ട ശിഷ്യന്മാര്‍ നീരസത്തോടെ പറഞ്ഞു: എന്തിനീ പാഴ്‌ചെലവ്?
9: എന്തെന്നാൽ ഇതു നല്ലവിലയ്ക്കു വിറ്റ്, ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ?
10: യേശു ഇതുഗ്രഹിച്ച് അവരോടു പറഞ്ഞു: എന്തിനു നിങ്ങളീ സ്ത്രീയെ വിഷമിപ്പിക്കുന്നു? ഇവളെനിക്കുവേണ്ടി, ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു.
11: കാരണം, ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെയുണ്ടായിരിക്കുകയില്ല.
12: അതിനാൽ എന്നെ സംസ്കരിക്കുന്നതിനുള്ള ഒരുക്കമായാണ്, ഇവള്‍ എന്റെ ശരീരത്തില്‍ തൈലംപൂശിയത്.
13: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ലോകത്തില്‍ എവിടെയെല്ലാം ഈ സദ്‌വാർത്ത പ്രഘോഷിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും.

യൂദാസിന്റെ വഞ്ചന
14: പന്ത്രണ്ടുപേരിലൊരുവനായ യൂദാസ് സ്കറിയോത്താ, പ്രധാനപുരോഹിതന്മാരുടെയടുത്തുചെന്നു ചോദിച്ചു:
15: ഞാനവനെ നിങ്ങള്‍ക്കേല്പിച്ചുതന്നാല്‍ നിങ്ങളെനിക്കെന്തു തരും? അവർ, മുപ്പതുവെള്ളിക്കാശിന്, അവനുമായി കരാറുറപ്പിച്ചു. 
16: അപ്പോള്‍മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരമന്വേഷിച്ചുകൊണ്ടിരുന്നു.

പെസഹാ ആചരിക്കുന്നു
17: പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാംദിവസം ശിഷ്യന്മാര്‍ യേശുവിന്റെയടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ, എവിടെ ഞങ്ങളൊരുക്കണമെന്നാണു നീയാഗ്രഹിക്കുന്നത്?
18: അവന്‍ പറഞ്ഞു: നിങ്ങള്‍ പട്ടണത്തില്‍പ്പോയി, നിർദ്ദേശിക്കപ്പെട്ടയാളുടെ അടുത്തുചെന്നു പറയുക: ഗുരു പറയുന്നു, എന്റെസമയമടുത്തിരിക്കുന്നു; ഞാന്‍ എന്റെ ശിഷ്യന്മാരോടുകൂടെ നിന്റെയടുക്കലാണ്, പെസഹായാചരിക്കുന്നത്.
19: യേശു നിര്‍ദ്ദേശിച്ചതുപോലെ ശിഷ്യന്മാര്‍ പെസഹായൊരുക്കി.
20: വൈകുന്നേരമായപ്പോള്‍ അവന്‍ പന്ത്രണ്ടുപേരോടൊത്ത്, ഭക്ഷണത്തിനിരുന്നു.
21: ഭക്ഷിച്ചുകൊണ്ടിരിക്കെ, അവന്‍ പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളിലൊരുവന്‍ എന്നെയൊറ്റിക്കൊടുക്കും.
22: അവര്‍ അതീവം ദുഃഖിതരായി; കര്‍ത്താവേ, അതു ഞാനല്ലല്ലോയെന്ന് ഓരോരുത്തരും അവനോടു ചോദിക്കാന്‍തുടങ്ങി.
23: അവന്‍ പ്രതിവചിച്ചു: എന്നോടുകൂടെ പാത്രത്തില്‍ കൈമുക്കുന്നവന്‍തന്നെ, എന്നെയൊറ്റിക്കൊടുക്കും.
24: മനുഷ്യപുത്രന്‍, അവനെക്കുറിച്ച്, എഴുതപ്പെട്ടിരിക്കുന്നതുപോലെ കടന്നുപോകുന്നു. എന്നാല്‍, മനുഷ്യപുത്രനെ ആരൊറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!
25: അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനല്ലല്ലോ? അവന്‍ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു.

പുതിയ ഉടമ്പടി
26: അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, യേശു അപ്പമെടുത്ത്, വാഴ്ത്തി, മുറിച്ച്, ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ടരുൾചെയ്തു: എടുത്തുഭക്ഷിക്കുവിന്‍; ഇതെന്റെ ശരീരമാകുന്നു.
27: അനന്തരം പാനപാത്രമെടുത്തു കൃതജ്ഞതാസ്തോത്രംചെയ്ത് അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനംചെയ്യുവിന്‍.
28: എന്തെന്നാൽ, ഇതു പാപമോചനത്തിന്, അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ എന്റെ രക്തമാണ്.
29: ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്തു പുതുതായി ഇതു പാനംചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല.
30: സ്‌തോത്രഗീതമാലപിച്ചശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

പത്രോസ് ഗുരുവിനെ നിഷേധിക്കും
31: അപ്പോൾ, യേശു അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങളെല്ലാവരും എന്നിലിടറും. എന്തെന്നാൽ, ഞാനിടയനെയടിക്കും; ആട്ടിൻപറ്റം ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു.
32: എന്നാല്‍, ഞാനുയിര്‍പ്പിക്കപ്പെട്ടശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കുപോകും.
33: അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു. എല്ലാവരും നിന്നിലിടറിയാലും ഞാനൊരിക്കലും ഇടറുകയില്ല.
34: യേശു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഈ രാത്രി, കോഴി കൂകുന്നതിനുമുമ്പ്, നീയെന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചുപറയും.
35: പത്രോസ് പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാല്‍പ്പോലും ഞാന്‍ നിന്നെ നിഷേധിച്ചുപറയുകയില്ല. ഇങ്ങനെതന്നെ ശിഷ്യന്മാരെല്ലാവരും പറഞ്ഞു.

ഗത്സേമനിയില്‍ പ്രാര്‍ത്ഥിക്കുന്നു
36: അനന്തരം, യേശു അവരോടൊത്തു ഗത്സേമനി എന്ന സ്ഥലത്തെത്തി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: ഞാനവിടെപ്പോയി പ്രാര്‍ത്ഥിക്കുവോളം, നിങ്ങളിവിടെയിരിക്കുക.
37: അവന്‍ പത്രോസിനെയും സെബദിയുടെ ഇരുപുത്രന്മാരെയും കൂടെക്കൊണ്ടുപോയി, ദുഃഖിക്കാനും വ്യാകുലപ്പെടാനുംതുടങ്ങി.
38: അവനവരോടു പറഞ്ഞു: എന്റെയാത്മാവ്, തീവ്രദുഃഖത്താല്‍ മരണത്തോളമെത്തിയിരിക്കുന്നു. നിങ്ങളിവിടെ എന്നോടൊത്ത്, ഉണര്‍ന്നിരിക്കുക.
39: അവന്‍ അല്പദൂരം മുന്നോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, സാദ്ധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നകന്നുപോകട്ടെ. എങ്കിലും ഞാനിച്ഛിക്കുന്നപോലെയല്ല; നീയിച്ഛിക്കുന്നപോലെയാകട്ടെ.
40: അനന്തരം അവന്‍ ശിഷ്യന്മാരുടെയടുത്തേക്കുവന്നു. അപ്പോള്‍ അവരുറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂറുണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?
41: പ്രലോഭനത്തിലകപ്പെടാതിരിക്കാന്‍ നിങ്ങളുണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍; ആത്മാവു സന്നദ്ധം; ശരീരം ദുർബ്ബലം.
42: രണ്ടാംപ്രാവശ്യവും അവന്‍പോയി പ്രാര്‍ത്ഥിച്ചു: എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകാൻസാദ്ധ്യമല്ലെങ്കില്‍ നിന്റെ ഹിതം ഭവിക്കട്ടെ!
43: അവന്‍ വീണ്ടുംവന്നപ്പോള്‍, അവരുറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ നിദ്രാഭാരമുള്ളവയായിരുന്നു.
44: അവന്‍ മൂന്നാംപ്രാവശ്യവും അവരെവിട്ടുപോയി, അതേ വാക്കുകൾപറഞ്ഞു പ്രാര്‍ത്ഥിച്ചു.
45:അനന്തരം, അവന്‍ ശിഷ്യന്മാരുടെയടുത്തുവന്നു പറഞ്ഞു: നിങ്ങളിനിയും ഉറങ്ങി വിശ്രമിച്ചുകൊള്ളുക. ഇതാ, സമയമടുത്തിരിക്കുന്നു. മനുഷ്യപുത്രന്‍ പാപികളുടെ കൈകളിലേല്പിക്കപ്പെടുന്നു.
46: എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം. എന്നെയൊറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു.

യേശുവിനെ ഒറ്റിക്കൊടുക്കുന്നു
47: അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, പന്ത്രണ്ടുപേരിലൊരുവനായ യൂദാസ് അവിടെയെത്തി. അവനോടുകൂടെ, പ്രധാനപുരോഹിതന്മാരുടെയും ജനപ്രമാണികളുടെയുമടുക്കല്‍നിന്ന്, വാളുകളും വടികളുമായി വലിയൊരു ജനക്കൂട്ടവും വന്നിരുന്നു.
48: ഒറ്റുകാരന്‍ അവര്‍ക്ക്, ഈയടയാളം നല്കിയിരുന്നു. ഞാനാരെ ചുംബിക്കുന്നുവോ അവന്‍തന്നെ. അവനെപ്പിടിച്ചുകൊള്ളുക.
49: അവന്‍ പെട്ടെന്ന്, യേശുവിന്റെ അടുത്തുചെന്ന്, ഗുരോ, സ്വസ്തി എന്നുപറഞ്ഞ് അവനെ ചുംബിച്ചു.
50: യേശു അവനോടു ചോദിച്ചു: സ്നേഹിതാ, നീയെന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടുവന്ന്, യേശുവിനെപ്പിടിച്ചു.
51: യേശുവിനോടുകൂടെയുണ്ടായിരുന്നവരിലൊരുവന്‍ കൈനീട്ടി വാളൂരി, പ്രധാനപുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി, ഛേദിച്ചുകളഞ്ഞു.
52: യേശു അവനോടു പറഞ്ഞു: വാളുറയിലിടുക; എന്തെന്നാൽ വാളെടുക്കുന്നവരെല്ലാം വാളാല്‍ നശിക്കും.
53: എനിക്ക്, എന്റെ പിതാവിനോടപേക്ഷിക്കാന്‍കഴിയുകയില്ലെന്നും ഉടന്‍തന്നെ അവിടുന്നെനിക്കു തന്റെ ദൂതന്മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?
54: അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന ലിഖിതങ്ങൾ എങ്ങനെ നിറവേറും?
55: ആ സമയത്ത്, യേശു ജനക്കൂട്ടത്തോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേയെന്നപോലെ വാളുകളും വടികളുമായി നിങ്ങളെന്നെ ബന്ധിക്കാന്‍വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങളെന്നെപ്പിടിച്ചില്ല.
56: പ്രവാചകന്മാരുടെ ലിഖിതങ്ങള്‍ പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതൊക്കെയും സംഭവിച്ചത്. അപ്പോള്‍ ശിഷ്യന്മാരെല്ലാവരും അവനെയുപേക്ഷിച്ച്, ഓടിപ്പോയി.

ന്യായാധിപസംഘത്തിനു മുമ്പില്‍
57: യേശുവിനെ പിടിച്ചുബന്ധിച്ചവര്‍ മഹാപുരോഹിതനായ കയ്യാഫാസിന്റെയടുത്തേക്ക് അവനെക്കൊണ്ടുപോയി. അവിടെ നിയമജ്ഞരും ശ്രേഷ്ഠന്മാരും സമ്മേളിച്ചിരുന്നു.
58: പ്രധാനപുരോഹിതന്റെ അകത്തളംവരെ പത്രോസ്, അവനെ അല്പംദൂരെയായി അനുഗമിച്ചു. അനന്തരം, അവനകത്തുകടന്ന്, അവസാനമെന്തെന്നുകാണാന്‍ പരിചാരകന്മാരുടെകൂടെയിരുന്നു.
59: പ്രധാനപുരോഹിതന്മാരും ന്യായാധിപസംഘംമുഴുവനും യേശുവിനെ മരണത്തിനേല്പിച്ചുകൊടുക്കേണ്ടതിന്, അവനെതിരെ കള്ളസാക്ഷ്യമന്വേഷിച്ചുകൊണ്ടിരുന്നു.
60: അനേകം കള്ളസാക്ഷികള്‍വന്നെങ്കിലും അവര്‍ക്കു സാക്ഷ്യമൊന്നും കിട്ടിയില്ല.
61: അവസാനം, രണ്ടുപേര്‍ മുന്നോട്ടുവന്നുപറഞ്ഞു: ഈ ദേവാലയം നശിപ്പിക്കാനും മൂന്നുദിവസംകൊണ്ടു നിര്‍മ്മിക്കാനും എനിക്കു സാധിക്കുമെന്ന് ഇവന്‍ പറഞ്ഞിട്ടുണ്ട്.
62: മഹാപുരോഹിതന്‍ എഴുന്നേറ്റുനിന്ന് അവനോടു ചോദിച്ചു: നീ ഒരു മറുപടിയും പറയുന്നില്ലേ? ഇവര്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തുന്നതെന്ത്?
63: യേശുവാകട്ടെ നിശ്ശബ്ദനായിരുന്നു. അപ്പോള്‍ മഹാപുരോഹിതന്‍ അവനോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തെക്കൊണ്ട് ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്തുവാണോയെന്നു ഞങ്ങളോടു പറയുക.
64: യേശു അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇപ്പോള്‍മുതല്‍ മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍വരുന്നതും നിങ്ങള്‍ കാണും.
65: അപ്പോള്‍ മഹാപുരോഹിതന്‍ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങളിപ്പോള്‍ കേട്ടുവല്ലോ!
66: നിങ്ങള്‍ക്കെന്തുതോന്നുന്നു? അവര്‍ പ്രതിവചിച്ചു: അവന്‍ മരണാർഹനാണ്.
67: അനന്തരം അവരവന്റെ മുഖത്തു തുപ്പുകയും അവനെയടിക്കുകയും ചെയ്തു.
68: ക്രിസ്തുവേ, നിന്നെ അടിച്ചതാരെന്നു ഞങ്ങളോടു പ്രവചിക്കുക എന്നു പറഞ്ഞുകൊണ്ട്, അവര്‍ അവന്റെ കരണത്തടിച്ചു.

പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
69: പത്രോസ്, പുറത്തു തളത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെസമീപിച്ച്, നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെയായിരുന്നല്ലോ എന്നു പറഞ്ഞു.
70: എന്നാൽ, നീ പറയുന്നതെന്താണെന്നു ഞാനറിയുന്നില്ല എന്ന്, അവരുടെയെല്ലാംമുമ്പാകെ അവന്‍ നിഷേധിച്ചുപറഞ്ഞു.
71: അവന്‍ കവാടത്തിലേക്കുപോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തുനിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെകൂടെയായിരുന്നു.
72: ഞാനാ മനുഷ്യനെ അറിയുകയില്ലെന്ന് വീണ്ടുമവൻ ആണയിട്ടു നിഷേധിച്ചു.
73: കുറച്ചുകഴിഞ്ഞപ്പോള്‍, അടുത്തുനിന്നിരുന്നവര്‍ പത്രോസിനെ സമീപിച്ചുപറഞ്ഞു: നീ സത്യമായും അവരിലൊരുവനാണ്, കാരണം, നിന്റെ ഉച്ചാരണരീതി അതു തെളിയിക്കുന്നു.
74: പത്രോസാകട്ടെ, ഞാന്‍ ആ മനുഷ്യനെ അറിയുകയില്ലെന്നുപറഞ്ഞ്, ശപിക്കാനും ആണയിടാനുംതുടങ്ങി. ഉടനെ കോഴികൂകി.
75: കോഴികൂകുന്നതിനുമുമ്പ്, മൂന്നുപ്രാവശ്യം നീയെന്നെ നിഷേധിക്കുമെന്ന് യേശുപറഞ്ഞ വാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മ്മിച്ചു. അവന്‍ പുറത്തുപോയി കയ്‌പോടെകരഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ